നീയും ഞാനും

>> Tuesday, October 13, 2009

നിന്നിലെ ഞാന്‍ തന്നെയാണ്‌
എന്നിലെ ആകെത്തുകയെന്ന്
ധരിച്ചതായിരിക്കണം
ഞാനും എന്നിലെ നീയും ചേര്‍ന്ന്
നമ്മളാവാതിരിക്കുന്നത്..

കണ്ണിലെ ബിം‌ബങ്ങളെല്ലാം
നേര്‍ക്കാഴ്ച്ചകളുടേതാണെന്നുള്‍ക്കൊണ്ട്
കരുതിവെക്കുന്നതാവണം
നിന്നിലെ കനവിന്‌
ഉള്ളിലെ നനവു പടര്‍ന്ന്
പച്ചപ്പു നല്‍കപ്പെടാത്തത്..


ഉള്ളില്‍ മുള പൊട്ടുന്നതെല്ലാം
‍കീടനാശിനി തളിക്കാതെ തന്നെ
സമൃദ്ധമാവണമെന്ന്
വാശി പിടിക്കുന്നതു കൊണ്ടാവണം
കുത്തുവാക്കുകളില്‍ വാടിയുണങ്ങിയും
നിരകള്‍ക്കിടയില്‍ മുഴച്ചുനിന്നുമിങ്ങനെ..

ചവിട്ടി മെതിക്കുമ്പോഴും
എനിക്കെന്റെ വേരുറപ്പിക്കാതെങ്ങനെ...?
തളിര്‍ച്ച മുരടിക്കുമ്പൊഴും
നിനക്ക് നിന്റെ കൊയ്ത്തല്ലാതെങ്ങനെ.. ?

Read more...

ചില കാഴ്ച്ചകള്‍

>> Sunday, June 14, 2009

ചില സ്വപ്നങ്ങള്‍ നിറ നിലാവു പോലെ..
പുഞ്ചിരിച്ച് മുന്നോട്ട് നയിക്കുമത്..
പ്രാപ്യമല്ലെങ്കിലും..

ചില മുഖങ്ങള്‍ക്ക് മഞ്ഞിന്റെ കുളിര്
‍അകന്നിരുന്ന് കുളിര്‍‌കൊള്ളാനാവും..
ഓര്‍ത്തിരുന്ന് നഷ്ടപ്പെടാനുമാവും..
പുല്‍കാനല്ലെങ്കിലും..

ചില പുഞ്ചിരികള്‍ പകല്‍ വെളിച്ചം പോലെ
നിലനില്‍ക്കുന്ന ഇരുട്ടിലേക്ക് പുതിയ പ്രകാശമാണത്..
ആവര്‍ത്തിതമെങ്കിലും..

ചില യാത്രകള്‍ക്ക് ഒരു ജന്മത്തിന്റെ രൂപം..
ഹ്രസ്വമെങ്കിലും ഒരു ജീവിതക്കാഴ്ച്ച കാണിച്ചു തരും..

ചില കാഴ്ച്ചകള്‍ക്ക് പ്രളയത്തിന്റെ വേഗത
അതു വരെയുള്ള ഉള്‍ക്കാഴ്ച്ചകള്‍
മുന്നറിയിപ്പില്ലാതെ മായ്ക്കപ്പെടും..

Read more...

പ്രവാസത്തിലെ മൂന്നു വേളകള്‍

>> Wednesday, March 4, 2009

1
എന്തിനെന്നറിയാത്ത പരിവേദനത്തില്‍
‍എങ്ങുമെത്താത്ത വിദൂരതയില്‍ വെച്ച്
വാക്കുകള്‍ മുറിച്ച്
വിട വാങ്ങുമ്പൊഴും
പിന്നെയും പറയാന്‍ കൊതിച്ച
കേള്‍ക്കാന്‍ നിനച്ച
ആ അസ്വസ്ഥതയുടെ പേരു തന്നെയല്ലേ
സ്നേഹം. . ?

2
നിര്‍‌വികാരനായി നിരത്തിലൂടെ നടക്കവേ
ഇരയെ തിരഞ്ഞ നിരകളില്‍ നിന്ന്
ഇരച്ചു കയറിയ "ഹൗ ആര്‍ യൂ" വില്‍
‍നോവാതിരിക്കാന്‍ കരുതിയപ്പൊഴും
മനസില്‍ കിനിഞ്ഞ രക്തം
പിശാചിന്റേതു തന്നെയല്ലേ..
ഒരു വേള എന്റേതു തന്നെ. . ?

3
ഏകാന്ത നിമിഷങ്ങളൊക്കെയും
ഏകയായിപ്പോയവള്‍ക്കു വേണ്ടി മാത്രം
ശോകമൂര്‍ത്തങ്ങളാവുമ്പോള്‍
‍അരികിലെത്താനുളരിയ മനസിനോട്
"ഇപ്പോള്‍ പറ്റില്ലെ"ന്ന് പറയുമ്പോള്‍
‍അവന്റെ പേരു തന്നെയല്ലേ
"അടിമ"യെന്ന്. . ?

Read more...

എന്റെ കുഞ്ഞേ,

>> Saturday, January 17, 2009


കുഞ്ഞേ,
എനിക്കുമുണ്ടായിരുന്നു ബാല്യകാലം..
പള്ളിക്കൂടം വിട്ടു വരുന്ന വഴിയില്‍
വെള്ളച്ചാലിന്റെ കുത്തൊഴുക്കിലേക്ക്‌ ചെരുപ്പെറിഞ്ഞ്‌
അതിന്റെയൊഴുക്കിനൊപ്പം
കുതിച്ചോടിയ നാളുകള്‍.... !

ചെരുപ്പും ചാലുമറിയാതെ
എപ്പൊഴെന്ന്, എവിടേയ്ക്കെന്നറിയാതെ
ഇനി കാണാത്തിടങ്ങള്‍ താണ്ടി
പാഥേയമില്ലാത്ത പഥികര്‍ക്കൊപ്പം
കുതിച്ചോടുന്ന ബാല്യമെനിക്കന്യമാണ്‌.

പാതിരാവില്‍, പേക്കിനാവിലുണര്‍ന്നാല്‍
ഓടിയൊളിക്കാനൊരു വഴിയറിയാമായിരുന്നു
മൂടിയൊതുങ്ങാനൊരഭയമുണ്ടായിരുന്നു;
ഉമ്മയുടെ മടിത്തട്ടിലേക്ക്‌..

പോര്‍വ്വിളിയുടെ പേക്കൂത്തില്‍ നിന്ന്
കബന്ധങ്ങളുടെ നേര്‍ക്കാഴ്ചയില്‍ നിന്ന്
ഉമ്മയെത്തേടിയ വഴികളില്‍
മയ്യത്തു കട്ടിലേന്തിയ വിലാപയാത്രയില്‍
വഴിയവസാനിച്ചുഴറിയ ബാല്യമെനിക്കറിയില്ല..

വിശന്നു കരഞ്ഞിട്ടുണ്ട്‌ ഞാന്‍
പഠിക്കാതിരുന്ന് കളിച്ചവന്ന്
പള്ളിയില്‍ പോയി, വരാന്‍ വൈകിയവന്ന്
പാതിരാ വരെ പട്ടിണിയെന്ന്
ഉമ്മ പഠിപ്പിച്ചപ്പോള്‍...

ഇരുളടഞ്ഞയറകളിലൊന്നില്‍
‍ഇറുകിയൊട്ടിയ വയറുമായി
ഇടുങ്ങിയിരുന്നുണ്ണുന്നേരം
എന്തിനെന്നിനിയും നീയറിയാത്ത മുരള്‍ച്ചയില്‍
പിന്നെയെല്ലാമൊടുങ്ങിയ മൂകതയില്‍ നിന്നെല്ലാം
ഓടിത്തളര്‍ന്നൊതുങ്ങിക്കരഞ്ഞ ബാല്യം
എങ്ങനെ ഞാനറിയും കുഞ്ഞേ... ?

പൊടി നിനക്കലര്‍ജ്ജിയാണെന്നും പറഞ്ഞ്‌
യാത്രയിലെന്നുമൊരു ശീല തരുമായിരുന്നു ഉമ്മ

ഒന്നു നീയുമെടുത്തു കൊള്‍ക
നീ ജീവിച്ചു വളര്‍ന്നിടങ്ങളിലെ
ഒടുങ്ങാത്ത ധൂളി മറയ്ക്കാനല്ല..
ഇനിയും നിന്‍ കണ്ണുനീര്‍ വീഴാതിരിക്കാന്‍
ഭൂമിയിനിയുമീ ശാപമേല്‍ക്കാതിരിക്കാന്‍.

------------------------

Read more...

മരിക്കാത്ത ചോദ്യങ്ങള്‍

>> Saturday, January 10, 2009

ഉമ്മാ,
ഇന്നലെയെന്‍ കൂടെക്കളിച്ചെന്‍ കൂട്ടുകാരന്‌
ഇന്നെന്തിന്‌
തലയിലൊരു വെള്ളത്തുണിക്കീറ്‌... ?
ഞങ്ങളൊന്നിച്ച്‌ കളിക്കേണ്ട നേരം
ആശുപത്രിയിലേക്കെന്നും പറഞ്ഞ്‌
ഇനിയവനെ കൊണ്ടു പോകരുത്‌...
അല്ലെങ്കിലും
ഇനിയുമവനെ കൊണ്ടു പോകാന്‍
‍പട്ടണത്തില്‍ ആശുപത്രിയില്ലെന്ന്,
അത്‌ പൊളിഞ്ഞു വീണെന്ന്
ഉമ്മ തന്നെ പറഞ്ഞില്ലേ...

ഉമ്മാ,
തിരികെവരുമ്പോള്‍ ‍കളിപ്പാട്ടം കൊണ്ടുവരാമെന്ന്
വെറുതെയെന്നെ കൊതിപ്പിച്ചിട്ട്‌
ഉപ്പയെന്തേ
ഇനിയും മടങ്ങിവരുന്നില്ല...

ഉമ്മാ,
അപ്പുറത്തെ വീട്ടില്‍
പുതിയ കുഞ്ഞുവാവയുണ്ടെന്ന്
കുഞ്ഞുവാവ ചിരിച്ചു കാണിക്കുന്നെന്ന്
കള്ളം പറഞ്ഞതെന്തിനെന്നോട്‌... ?
അവിടെ കുഞ്ഞു വാവയില്ല... താത്തയും....

ഉമ്മാ,
പകലുച്ചയായിട്ടുമെന്താണുമ്മാ
വെളിച്ചം വരാത്തത്‌...
ഇരുട്ടു നിറയുന്നത്‌..
പുക പടരുന്നത്‌...

ഉമ്മാ,
നോക്ക്‌...
നമ്മുടെ വീടൊരു ഭാഗം
പൊളിഞ്ഞുവീഴുന്നെന്നറിഞ്ഞിട്ടും
ഉമ്മയെന്തേ ഇനിയുമുണരുന്നില്ല... ... ?
ഉമ്മാ...

Read more...